Monday, April 22, 2019

സ്വപ്‌നമല്ല സിവിൽ സർവീസ്

ചിട്ടയായ പഠനവും ആഴത്തിലുള്ള അപഗ്രഥനവും അനിവാര്യമാണ് സിവിൽ സർവീസിന്. അതിനാൽ തന്നെ പരീക്ഷകളും അത്തരത്തിലുള്ളവയാണ്. ഏതു ബിരുദം എന്നതിലുപരി എന്തുമാത്രം അറിവും കഴിവും നേടി എന്നതാണ് പരീക്ഷിക്കുക.

സർവീസുകൾ  ഏതൊക്കെ?
പൊതുഭരണം, ക്രമസമാധാനം, റവന്യൂ, കോർപറേറ്റ്, ഇൻഫർമേഷൻ, അക്കൗണ്ട്‌സ്, വിദേശകാര്യം തുടങ്ങി വിവിധങ്ങളായ മേഖലകളിലെ വിവിധ ജോലികൾക്കായാണ് സിവിൽ സർവീസ് പരീക്ഷയിലൂടെ ഉദ്യോഗാർഥികളെ തിരഞ്ഞെടുക്കുന്നത്. കേവലം ഐ എ എസ് , ഐ പി ഐസ് മാത്രമാണ് ഈ സർവീസ് എന്ന പൊതുധാരണ ശരിയല്ല. ജില്ലാ കലക്ടർ മുതൽ ചീഫ് സെക്രട്ടറി, ക്യാബിനറ്റ് സെക്രട്ടറി വരെയുള്ള ഇന്ത്യൻ ഭരണ സർവീസും (ഐ എ എസ് ) കുറ്റാന്വേഷണവും ക്രമസമാധാനവും കൈകാര്യം ചെയ്യുന്ന ഐ പി എസ്, വിദേശകാര്യം നിയന്ത്രിക്കുന്ന ഇന്ത്യൻ ഫോറിൻ സർവീസ്, വാർത്താ പ്രക്ഷേപണ വിതരണ ശൃംഖലകൾ നിയന്ത്രിക്കുന്ന ഐ ഐ എസ് (ഇന്ത്യൻ ഇൻഫർമേഷൻ സർവീസ്), സർക്കാർ വരവ് ചെലവ് കണക്കുകൾ നോക്കുന്ന ഓഡിറ്റ് ആൻഡ് അക്കൗണ്ട്സ് സർവീസ്, റവന്യൂ വരുമാനവും ടാക്‌സും നിയന്ത്രിക്കുന്ന ഐ ആർ എസ്, ഇൻകംടാക്‌സ്, കസ്റ്റംസ്, പോസ്റ്റൽ സംവിധാനത്തെ നിയന്ത്രിക്കുന്ന ഇന്ത്യൻ പോസ്റ്റൽ സർവീസ്, ഇന്ത്യൻ റെയിൽവേ സർവീസ്, കോർപറേറ്റ് സർവീസ് തുടങ്ങി 24 വിവിധ സർവീസുകൾ ഉള്ള വിശാല മേഖലയാണിത്. ഏതെങ്കിലും ഒരു സർവീസ് മോശമെന്നോ മറ്റേത് മഹത്തരമെന്നോ പറയാനാകില്ല. ഇതിലെ ഓരോ സർവീസും സേവനത്തിലും രാഷ്ട്രനിർമാണത്തിലും സുപ്രധാന പങ്ക് വഹിക്കുന്നുണ്ട്.

പരീക്ഷക്കുള്ള യോഗ്യത
യു ജി സി അംഗീകൃത സർവകലാശാലയിൽ നിന്ന് ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം മാത്രമാണ് സിവിൽ സർവീസ് പരീക്ഷക്ക് അപേക്ഷിക്കാനുള്ള യോഗ്യത. അവസാന വർഷ വിദ്യാർഥികൾക്കും പരീക്ഷക്ക് അപേക്ഷിക്കാം. എന്നാൽ, മെയിൻ പരീക്ഷക്ക് മുമ്പായി ബിരുദം നേടിയിരിക്കണമെന്ന് മാത്രം. 21 വയസ്സ് മുതൽ 32 വയസ്സ് വരെയാണ് പ്രായപരിധി. എസ് സി, എസ് ടി വിഭാഗക്കാർക്ക് 37 വയസ്സ്് വരെയും ഒ ബി സി വിഭാഗത്തിന് 35 വയസ്സ് വരെയും പരീക്ഷ എഴുതാവുന്നതാണ്.

പരീക്ഷാ രീതി
പ്രിലിമിനറി, മെയിൻ, എഴുത്തു പരീക്ഷ, ഇന്റർവ്യൂ എന്നീ ഘട്ടങ്ങളായാണ് സിവിൽ സർവീസ് പരീക്ഷയിൽ ഉദ്യോഗാർഥിയെ പരീക്ഷിക്കുന്നത്. പ്രിലിമിനറി പരീക്ഷ ക്വാളിഫൈ ചെയ്താൽ മാത്രമേ മെയിൻ പരീക്ഷകൾക്ക് അപേക്ഷിക്കാനാകൂ. ശരാശരി വർഷം അഞ്ച് ലക്ഷത്തിലധികം പേരാണ് പ്രിലിമിനറി പരീക്ഷക്ക് അപേക്ഷിക്കാറുള്ളത്. ഇതിൽ നിന്നും പ്രസ്തുത വർഷത്തെ ഒഴിവുകളുടെ ഏകദേശം പതിമൂന്നിരട്ടി പേരെയാകും യു പി എസ് സി പ്രിലിമിനറിയിൽ യോഗ്യരാക്കുക. പ്രിലിമിനറിക്ക് ലഭിക്കുന്ന മാർക്കുകൾ സിവിൽ സർവീസ് റാങ്കിംഗിന് പരിഗണിക്കില്ല. കേവലം ഒരു സ്‌ക്രീനിംഗ് ടെസ്റ്റായി നമുക്കിതിനെ കാണാം. മെയിൻ പരീക്ഷക്ക് അപേക്ഷിച്ചവരിൽ നിന്നും ഉയർന്ന മാർക്ക് വാങ്ങിയവരെ വീണ്ടും ഷോർട്ട് ലിസ്റ്റ് ചെയ്ത് ഇന്റർവ്യൂവിന് ക്ഷണിക്കും. ഒഴിവുകളുടെ രണ്ടിരട്ടി പേരെയാകും ഇന്റർവ്യൂവിന് പങ്കെടുപ്പിക്കുക. മെയിൻ പരീക്ഷകളുടെയും ഇന്റർവ്യൂവിൽ ലഭിച്ച മാർക്കും ചേർത്താണ് സിവിൽ സർവീസ് പരീക്ഷയുടെ റാങ്ക് നിശ്ചയിക്കപ്പെടുന്നത്. ഓരോരുത്തരുടെയും റാങ്കും ചോയ്‌സും വഴിയാണ് വിവിധ സർവീസുകളിലേക്കുള്ള അലോട്ട്‌മെന്റ്.

പ്രിലിമിനറി  കടക്കാൻ
ലക്ഷക്കണക്കിന് സിവിൽ സർവീസ് ഉദ്യോഗാർഥികളിൽ നടക്കുന്ന ഒരു അരിച്ചെടുക്കൽ പ്രക്രിയയാണ് പ്രിലിമിനറി. ഈ സ്‌ക്രീനിംഗ് ടെസ്റ്റിൽ അഭിരുചി പരീക്ഷയാണ് മുഖ്യം. സിവിൽ സർവീസ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (സിസാറ്റ്) എന്നാണ് പ്രിലിമിനറിയെ വിളിക്കുന്നത്. 200 മാർക്കുള്ള രണ്ട് പേപ്പറുകളുണ്ട്. രണ്ട് മണിക്കൂർ ആണ് പരീക്ഷാ സമയം. എല്ലാം ഒബ്ജക്ടീവ് ടൈപ്പ് ചോദ്യങ്ങളാണ്. തെറ്റായ ഉത്തരങ്ങൾക്ക് നെഗറ്റീവ് മാർക്കും ഉണ്ടെന്ന വസ്തുത അറിഞ്ഞിരിക്കേണ്ടതുണ്ട്.

സയൻസ്, രാഷ്ട്രമീമാംസ, ജനറൽ നോളജ്, ഭൂമിശാസ്ത്രം, ചരിത്രം എന്നിവയടങ്ങിയതാണ് ഒന്നാം പേപ്പർ. ആപ്റ്റിറ്റ്യൂഡ്, തീരുമാനങ്ങളെടുക്കാനുള്ള ശേഷി എന്നിവയുടെ പരീക്ഷണമാണ് രണ്ടാം പേപ്പറിൽ. അടിസ്ഥാന ഗണിതത്തിൽ നിന്നുള്ള ചോദ്യങ്ങൾക്ക് ഇവിടെ പ്രാധാന്യം നൽകുന്നു. പ്രിലിമിനറി പരീക്ഷയിൽ രണ്ടാം പേപ്പർ ഒരാൾ തുടർന്ന് പരീക്ഷ എഴുതണോ എന്ന് നിർണയിക്കുന്ന ഒന്നാണത്. ഈ പേപ്പറിൽ 33 ശതമാനം മാർക്ക് വാങ്ങിയാൽ മാത്രമേ ഒന്നാം പേപ്പർ മൂല്യനിർണയം നടത്തൂ.
-------------------------------------------------------------------------------------------------
Civil Service: ‘നിരുത്സാഹപ്പെടുത്തി, പിന്മാറിയില്ല’
പ്രഥമ പ്രചോദനം
യു പി തലത്തിൽ പഠിക്കുമ്പോൾ സ്‌കൂൾ കലോത്സവത്തിൽ പ്രസംഗത്തിൽ ഒന്നാം സ്ഥാനം നേടുന്പോൾ കലക്ടർമാരുടെ കൈകളിൽ നിന്നെല്ലാം സമ്മാനം വാങ്ങിയിട്ടുണ്ട്. ഇവരുടെ അനുഭവങ്ങൾ പങ്ക് വെക്കുന്പോൾ ആകാംക്ഷയോടെ കേട്ടുനിൽക്കും. ഇവരിൽ നിന്നാണ് പ്രഥമ പ്രചോദനം. അക്കാലത്ത് കുറിച്ചിട്ട മോഹം ഹൈസ്‌കൂൾ പഠനകാലത്ത് കൊണ്ടുനടന്നു. നന്നേചെറുപ്പം മുതൽ പത്ര പാരായണം ശീലമാക്കിയിരുന്നു. പ്രസംഗ മത്സരത്തിൽ പങ്കെടുക്കാൻ ആനുകാലിക വിഷയങ്ങൾ അറിയണമെന്നതിനാൽ എല്ലാ പത്രവും പരതി വായിക്കുമായിരുന്നു.

അടങ്ങാത്ത ആഗ്രഹം
രാവണേശ്വരം സ്‌കൂളിൽ നിന്ന് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയാണ് പത്താം ക്ലാസ് വിജയിച്ചത്. കാഞ്ഞങ്ങാട് ദുർഗ സ്‌കൂളിൽ പ്ലസ്ടു പഠിച്ചു. ചാനലുകളിൽ വാർത്ത വായിക്കണം, പൈലറ്റ് ആകണം തുടങ്ങിയ ആഗ്രഹങ്ങളും കൂടെയുണ്ടായിരുന്നു. ഇതേ തുടർന്ന് കോട്ടയം രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ടിൽ ടെക്‌നോളജി എൻജിനീയറിംഗ് പഠിച്ചു. 2014ൽ എൻജിനീയറിംഗ് കാലത്തെ അവസാന വർഷമായപ്പോഴാണ് സിവിൽ സർവീസ് മോഹം വീണ്ടും ഉദിക്കുന്നത്. സോഫ്റ്റ്‌വെയർ കമ്പനിയിൽ നിന്നെല്ലാം അവസരം വന്നിരുന്നെങ്കിലും അതെല്ലാം നിരസിച്ചു.
കാസർകോട് എൻഡോസൾഫാൻ ദുരിത ബാധിത സമൂഹത്തിന് എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹവും സമൂഹവുമായി ഇടപഴകാൻ പറ്റുന്ന ജോലിയും സിവിൽ സർവീസാണെന്ന് മനസ്സിലാക്കിയാണ് ഈ കരിയർ മനസ്സിൽ ഉറപ്പിച്ചത്. എൻജിനീയറിംഗിന് ശേഷം സിവിൽ സർവീസിന് വേണ്ടി ജീവിതം മാറ്റിവെക്കാൻ തീരുമാനിച്ചു. തുടർന്ന് ഒരു വർഷത്തോളം കോച്ചിംഗിന് പോയി.

പഠനരീതി
പത്രങ്ങളിലെ പ്രധാനപ്പെട്ട സംഭവങ്ങൾ നോട്ടിൽ കുറിക്കും. ഇത് ഇടക്കിടെ വായിച്ച് പഠിക്കും. ദിവസവും അഞ്ച് മണിക്കൂർ പഠിക്കും. പരീക്ഷ അടുക്കാറാകുമ്പോൾ പഠനം 12 മണിക്കൂറാക്കി കൂട്ടി. രാത്രിയും രാവിലെയുമായിട്ടാണ് പഠനം. എല്ലാ വിഷയങ്ങൾക്കും പ്രാധാന്യം നൽകി പഠിച്ചു. അറിയാത്ത വിഷയങ്ങൾക്ക് കൂടുതൽ സമയം കണ്ടെത്തി.

പിന്തിരിയാതെ മുന്നോട്ട്
ആദ്യ തവണ പരീക്ഷ എഴുതിയപ്പോൾ പ്രിലിമിനറി പാസായെങ്കിലും മെയിൻ പേപ്പർ കടന്നില്ല. 10 മാർക്കിന്റെ കുറവിലായിരുന്നു മെയിൻ പേപ്പർ കടക്കാതിരുന്നത്. എന്നാൽ, പിന്മാറാൻ ഒരുക്കമായിരുന്നില്ല. വീണ്ടും പഠനം തുടർന്നു. പലരും സിവിൽ സർവീസ് കടക്കാൻ വലിയ പ്രയാസമാണെന്ന് പറഞ്ഞ് നിരുത്സാഹപ്പെടുത്തി. എന്നാൽ, ഇതൊന്നും ചെവിക്കൊണ്ടില്ല. പഠനത്തോടൊപ്പം സിവിൽ സർവീസിന് ക്ലാസെടുക്കാനും പോയി. ഇടക്കിടെ മാജിക് അവതരിപ്പിക്കാനും പോയിരുന്നു. ഇത് പഠനത്തെ കൂടുതൽ ആവേശമാക്കി. രണ്ടാം തവണ പരീക്ഷ എഴുതിയപ്പോഴാണ് റാങ്ക് ലഭിച്ചത്. മലയാള സാഹിത്യമായിരുന്നു ഐച്ഛിക വിഷയമായെടുത്തിരുന്നത്.

മുഖാമുഖം എന്ന കടന്പ
എല്ലാവർക്കും ആശങ്കയുള്ള ഒന്നാണ് ഇന്റർവ്യൂ. എല്ലാ സംഭവങ്ങളിലും സ്വന്തമായി അഭിപ്രായമുള്ളവർക്ക് ഈ കടന്പ കടക്കാൻ എളുപ്പമാണ്. പ്രളയം വന്നാൽ മജിസ്‌ട്രേറ്റ് എന്ന നിലയിൽ എന്തൊക്കെ ചെയ്യുമെന്ന ചോദ്യത്തിന്, സംഭവ സ്ഥലങ്ങളിൽ സേനയെ വിന്യസിക്കുമെന്നും രക്ഷാപ്രവർത്തനത്തിന് ജനങ്ങളോടൊപ്പം നിന്ന് നേതൃത്വം നൽകുമെന്നും ഉത്തരം നൽകി.

മലയാളികൾക്കിടയിലെ സ്ത്രീധനസന്പ്രദായത്തെക്കുറിച്ചും ഗൾഫ് മേഖലയിൽ നിന്ന് വരുന്നവർക്ക് നാട്ടിലെ പുനരധിവാസം എങ്ങനെ എന്നതും നല്ല വിദ്യാഭ്യാസമുള്ള യുവാക്കൾക്കിടയിൽ തൊഴിലില്ലായ്മ രൂക്ഷമാകാൻ കാരണമെന്തെന്നും കാസർകോട് ടൂറിസത്തിന്റെ സാധ്യതകളുമെല്ലാം ഇന്റർവ്യൂ ബോർഡിൽ ചോദിച്ചു. ചോദ്യങ്ങളിൽ അറിയാത്ത കാര്യങ്ങളാണെങ്കിൽ അറിയില്ല എന്ന് പറയുന്നതാണുചിതം. അവ്യക്തമായി ഉത്തരം പറയരുത്. അറിയുന്ന കാര്യങ്ങൾ കൃത്യമായി അവതരിപ്പിക്കണം. ഇന്റർവ്യൂ ബോർഡിൽ പേടിച്ചിരിക്കരുത്. ഉത്തരം പറയുമ്പോൾ എല്ലാവരുടെയും മുഖത്ത് നോക്കി പറയണം.
ആത്മവിശ്വാസവും കഠിനാധ്വാനവുമുണ്ടെങ്കിൽ സിവിൽ സർവീസ് കൈപ്പിടിയിലൊതുക്കാം എന്നാണ് തന്റെ അനുഭവമെന്ന് നിധിൻരാജ് പറഞ്ഞു. കാസർകോട് ജില്ലയിലെ രാവണേശ്വരം പെരും തൃക്കോവിലപ്പൻ ക്ഷേത്രത്തിനടുത്ത് എക്കാൽ വീട്ടിൽ കെ രാജേന്ദ്രന്റെയും പി ലതയുടെയും മകനാണ്.
+ തലശ്ശേരിയിൽ സിവിൽ സർവ്വീസ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട്
കുഷ്ഠരോഗ നിര്‍മ്മാര്‍ജ്ജന ദിനം; ജനുവരി 30

No comments:

Post a Comment