Sunday, May 17, 2020

ജേർണലിസത്തിലെ ന്യൂ ജെൻ കോഴ്സ്.... മോജോ ...MOJO Mobile Journalism

സ്മാർട്ട് ഫോൺ വിപ്ലവം ലോകമൊന്നാകെ കീഴടക്കുമ്പോൾ മാനവ ജീവിത ശൈലികളും അതിനൊപ്പം മാറുന്നു. വിനോദവും, വിജ്ഞാനവും എല്ലാം ഞൊടിയിടയിൽ വിരൽ തുമ്പിലെത്തുമ്പോൾ , അതു പോലെ തൊഴിൽ രംഗത്തും മൊബൈൽ ഫോണുകൾ വിപ്ലവം തീർക്കുകയാണ്. പുത്തന്‍ സാങ്കേതിക വിദ്യകള്‍ കോര്‍ത്തിണക്കിയ സ്മാര്‍ട് ഫോണുകള്‍ വായനാ രീതിയെ മാത്രമല്ല സ്വാധീനിച്ചത്.മാധ്യമ രംഗത്തും ഇതിന്റെ പ്രാധാന്യം വർധിച്ചു വരുന്നു.

പണ്ട് പേനയും ചെറിയ ഒരു തുണ്ട് പേപ്പറും കൊണ്ട് ആണ് ഒരു മാധ്യമ പ്രവർത്തകൻ വാർത്തകൾ കുറിച്ചെടുത്തിരുന്നത്. ഇപ്പോൾ പേനയേന്തിയ കൈകളില്‍  ടെലിവിഷന്‍ ചാനലുകളുടെ മൈക്കുകളാണുള്ളത്. എല്ലാം തത്സമയ റെക്കോർഡിങ്ങും , കാഴ്ചകളും ആയി മാറുന്നു. ഇതിൽ നിന്നും മാറി ബാക്പാക്ക് മാധ്യമപ്രവര്‍ത്തനത്തിലേക്കും മൊബൈല്‍ ജേര്‍ണലിസത്തിലേക്കുമാണ് നവമാധ്യമരംഗം  കുതിക്കുന്നത്‌.

എന്താണ് മൊബൈൽ ജേർണലിസം മോജോ (MOJO)

മൊബൈലിലൂടെ  മാധ്യമ പ്രവര്‍ത്തനം നടത്തുന്ന നിക്ക് ഗാര്‍നെറ്റിനെ പോലുള്ള മോജോസിന്‍റെ അഥവാ മൊബൈല്‍ ജേര്‍ണലിസ്റ്റുകളുടെ കാലത്തിലൂടെയാണ് നാം കടന്ന് പോയിക്കൊണ്ടിരിക്കുന്നത്.  നവമാധ്യമ രംഗത്തെ പുത്തന്‍ സാധ്യതയായാണ് മോജോ അഥവാ മൊബൈല്‍ ജേര്‍ണലിസത്തെ വിലയിരുത്തപ്പെടുന്നത്. ഒരു സ്മാര്‍ട്‌ഫോണിന്റെ സഹായത്താല്‍ വീഡിയോ പ്രൊഡക്ഷന്‍ സാധ്യമാക്കുകയും, വേണമെങ്കില്‍ അതേ ഉപകരണത്തില്‍ നിന്നുതന്നെ സംപ്രേക്ഷണം ചെയ്യുകയും ചെയ്യുന്നതിനെയാണ് മൊബൈൽ ജേർണലിസം അഥവാ മോജോ എന്ന് പറയുന്നത്. ഇതില്‍ ഡിഎസ്എല്‍ആർ ക്യാമറക്ക് പകരം മൊബൈല്‍ ക്യാമറ ഉപയോഗിക്കുന്നു . ഫോട്ടോ, ഓഡിയോ, വീഡിയോ, ടെക്സ്റ്റ്, ഗ്രാഫിക്‌സ് തുടങ്ങിയവയെല്ലാം മൊബൈല്‍ സംവിധാനത്തില്‍ സമ്മേളിപ്പിച്ച് ആഖ്യാനം സാധ്യമാകുന്നതിനാല്‍ അനേകം ഉപകരണങ്ങളുടെ സമ്മേളനവും, ക്രമീകരണവും ഇതിലൂടെ ഒഴിവാക്കാനാവുന്നു.

മോജോയില്‍ മൊബൈലിനെ നന്നായി പണിയെടുക്കാന്‍ സഹായിക്കുന്ന ലെന്‍സുകള്‍, മൈക്രോഫോണുകള്‍, ലെന്‍സ് അഡാപ്റ്ററുകള്‍, മാജിക് ആം, മിനി ഗൊറില്ല പോഡ് തുടങ്ങീ നിരവധി നൂതന സാങ്കേതിക വിദ്യകൾ രംഗത്തെത്തിയിട്ടുണ്ട്. കാമറാബാഗില്‍ അല്ലെങ്കില്‍ ഒരു ബാക്ക്പാക്കില്‍ ഒതുങ്ങുന്ന സംവിധാനങ്ങളാണിവ.
ലൈവ്‌സ്ട്രീമിങ് സംവിധാനവും ഇപ്പോള്‍ വ്യാപകമായിട്ടുണ്ട്. ഒബി വാനുകള്‍ പോലുള്ള വമ്പന്‍ സന്നാഹങ്ങളൊന്നുമില്ലാതെ തന്നെ വാര്‍ത്താദൃശ്യങ്ങള്‍ ലൈവ് ആയി പകര്‍ത്തി സംപ്രേക്ഷണം ചെയ്യാനും സാധിക്കുന്നു.

ഒരു റിപ്പോര്‍ട്ടര്‍ക്ക് ഒരേ സമയം ക്യാമറ പേഴ്‌സണും, സൗണ്ട് എഞ്ചിനീയറും, ഡി. എസ്. എന്‍. ജി കണ്ട്രോളറും, ബ്രോഡ്കാസ്റ്ററും ആവാന്‍ കഴിയുമെന്നുള്ളതാണ് ഇതിലെ ഒരു പ്രത്യേകത. ഏറ്റവും കൂടുതല്‍ റെസലൂഷ്യനുള്ള വീഡിയോ എടുക്കുവാനും അതു പോലെ വീഡിയോ എഡിറ്റ് ചെയ്യുവാനും, ഗ്രാഫിക്‌സ്, ടെക്സ്റ്റ്, ഇമേജ്, ഓഡിയോ എന്നിവ കൂടുതലായി ചേര്‍ക്കാന്‍ കഴിയുന്നതുമായ പുതിയ തരം അപ്ലിക്കേഷനുകളും ലഭ്യമാണ്. ഇന്ന് മോജോ പാക്കേജ്/ കിറ്റുകള്‍ ഓണ്‍ലൈനില്‍ ലഭ്യമാണ്. അതും വലിയ വിലക്കുറവോടെ. ഒരു ക്യാമറയ്ക്കും ട്രൈപ്പോഡിനും ചിലവഴിക്കുന്ന പണത്തിന്റെ നാലിലൊരംശം മതി. നമ്മുടെ രാജ്യത്തും മൊബൈൽ ജേർണലിസം വളര്‍ന്നാല്‍ ടെലിവിഷന്‍ ചാനലുകള്‍ക്ക് സാമ്പത്തികമായി ചിലവ് കുറയ്ക്കാനും, കുറഞ്ഞ തൊഴിലാളികളെ മാത്രം ഉപയോഗിച്ച് ചാനലുകള്‍ മുന്നോട്ടു കൊണ്ടു പോകാനും, കൂടുതല്‍ ദൃശ്യങ്ങള്‍ ശേഖരിക്കാനും ഇതു മൂലം സാധിക്കും. ഇത് വഴി നമ്മുടെ രാജ്യത്തെ ചാനലുകളില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ സൃഷ്ടിക്കാനുമാകും. ഓരോ സ്മാര്‍ട്ട് ഫോണ്‍ ഉപയോക്താവും ഒരു മൊബൈൽ ജേർണലിസ്റ്റിനെ പോലെയാണ് നവ മാധ്യമങ്ങളിൽ വരുന്ന പോസ്റ്റുകളിലൂടെ നമുക്ക് കാട്ടി തരുന്നത്.

മൊബൈൽ ജേർണലിസം നേരിടുന്ന പ്രധാന പ്രശ്‌നം കണക്ടിവിറ്റി തന്നെയാണ്. നിലവിൽ 4ജി നെറ്റ്‌വർക്ക്  ഉണ്ടെങ്കിലും അത് എല്ലാ പ്രദേശങ്ങളിലും ഒരു പോലെ അല്ല. മൊബൈലില്‍ നിന്ന് ലൈവ് സംപ്രേക്ഷണം നടത്തുമ്പോള്‍ കണക്ടിവിറ്റി ശരിയല്ലെങ്കില്‍ പരിപാടി തടസ്സപ്പെടും. ഈ അവസരങ്ങളില്‍ വൈഫൈ ഡോങ്കിള്‍ ഉള്‍പ്പടെയുള്ള സൗകര്യങ്ങൾ നാം മുൻകരുതൽ ആയി കരുതേണ്ടതാണ്. കണക്ഷനുകളില്‍ നിന്നും ഉയര്‍ന്ന സ്പീഡ് കണ്ടെത്തി കണക്ടിവിറ്റി നല്‍കുന്ന ഉപകരണങ്ങളും ഇപ്പോൾ വിപണിയില്‍ ലഭ്യമാണ്. ഇത്തരത്തിലുളള മൊബൈൽ ജേർണലിസത്തിന്റെ കാലമാണ് ഇനി വരാൻ പോകുന്നത്.

കേരളത്തിൽ സ്റ്റേറ്റ് റിസോഴ്‌സ് സെൻ്റർ 6 മാസ മോജോ കോഴ്സ് നടത്തുന്നുണ്ട്.

https://srccc.in/course_details/40
സ്റ്റേറ്റ് റിസോഴ്സ് സെന്‍റര്‍, നന്ദാവനം, വികാസ് ഭവന്‍ പി.ഒ, തിരുവനന്തപുരം 33 ഫോണ്‍: 04712468789, 9447430399.


കേരളത്തിന് പുറത്ത് ഈ കോഴ്സ് നടത്തുന്ന സ്ഥാപനമാണ്
https://www.gkftii.com/program/mobile-journalism-mojo

തിരുവനന്തപുരം കെൽട്രോൺ നോളജ് സെൻ്ററിലും ഇത്തരം സർട്ടിഫികേറ്റ് കോഴ്സ് നടത്തുന്നുണ്ട്.

കെല്‍ട്രോണ്‍ നോളജ്  സെന്റര്‍, രണ്ടാം നില, ചെമ്പിക്കലം ബില്‍ഡിംഗ്, ബേക്കറി ജംഗ്ഷന്‍, വിമന്‍സ് കോളേജ്  റോഡ്, വഴുതക്കാട്, തിരുവനന്തപുരം, 695014. ഫോണ്‍. 8137969292.

No comments:

Post a Comment