ഒരു രാജാവും അയാളുടെ വഴികാട്ടിയും കൂടി കാട്ടിലൂടെ സഞ്ചരിക്കുകയായിരുന്നു.
യാത്രക്കിടെ ദാഹം ശമിപ്പിക്കുവാൻ കരിക്ക് ചെത്തുമ്പോൾ രാജാവിന്റെ വിരൽ തുമ്പ് അറ്റുപോയി !
വേദനകൊണ്ട് പുളയുന്ന രാജാവിനോട് വഴികാട്ടി ഇങ്ങനെ പറഞ്ഞു
"വിഷമിക്കേണ്ട പ്രഭോ.. എല്ലാം നല്ലതിനായിരിക്കും."
ആ ഉപദേശം രാജാവിന് തീരെ ദഹിച്ചിച്ചില്ല.
കോപംകൊണ്ട് രാജാവ് വഴികാട്ടിയെ അടുത്തു കണ്ട ഒരു പൊട്ടകിണറിലേക്ക് തള്ളിയിട്ടു.
അങ്ങിനെ ആ കൊടും വനത്തിൽ തനിയെ നടന്നു വഴി തെറ്റിയ രാജാവിനെ നരബലിക്കു ആളിനെ തേടിയ കുറെ കാട്ടുമനുഷ്യർ പിടിച്ചുകെട്ടി തങ്ങളുടെ വാസ സ്ഥലത്തു കൊണ്ടുപോയി.
താമസിയാതെ കാട്ടുമൂപ്പൻ വന്ന് രാജാവിനെ അടിമുടി പരിശോധിക്കുന്നതിനിടയിൽ രാജാവിന്റെ വിരൽ മുറിഞ്ഞത് മൂപ്പൻ കണ്ടു.
വൈകല്യമുള്ള ഒരാളെ നരബലിക്ക് യോജിക്കാത്തത് കൊണ്ട് ആ മനുഷ്യനെ പിടിച്ച സ്ഥലത്തു തന്നെ തിരികെ വിടുവാൻ മൂപ്പൻ കൽപ്പിച്ചു.
അപ്പോഴാണ് രാജാവിന് വഴികാട്ടിയുടെ വാക്കുകൾ ഓർമ വന്നത്. രാജാവ് വേഗം പൊട്ടകിണറിന്റെ അടുത്ത് ചെന്ന് വഴികാട്ടിയെ കരയ്ക്കു കയറ്റി ക്ഷമ ചോദിച്ചു.
പക്ഷെ വഴികാട്ടിയുടെ മറുപടി ഇങ്ങനെ ആയിരുന്നു
"ക്ഷമ ചോദിക്കേണ്ട കാര്യമൊന്നുമില്ല പ്രഭോ.. ഒരു കണക്കിന് അങ്ങെന്നെ പൊട്ടകിണറിൽ തള്ളിയിട്ടത് നന്നായി. ഇല്ലേൽ അവർ നരബലിക്ക് വേണ്ടി എന്നെ തിരഞ്ഞെടുക്കുമായിരുന്നു."
ഈ കഥ നമുക്ക് വലിയൊരു ഗുണപാഠം നൽകുന്നുണ്ട്.
നമ്മുടെ ജീവിതത്തിൽ യാദൃശ്ചികം എന്നു തോന്നുന്ന മിക്ക കാര്യങ്ങൾക്കും നിശ്ചയമായും ഒരു ഉദ്ദേശമുണ്ട്. അതു നമുക്ക് ചിലപ്പോൾ അനുകൂലവും മറ്റു ചിലപ്പോൾ പ്രതികൂലവുമാകാം.

No comments:
Post a Comment